Thursday, March 6, 2014

ഫേസ്ബുക്ക്, അവഗണിക്കാനാകാത്ത മഹാമാധ്യമം

ഫേസ്ബുക്കില്‍ കുറേ പേര്‍ പച്ചയും കത്തിച്ചിരിക്കുന്നത് കൊണ്ട് കുറച്ചെങ്കിലും കാര്യമുണ്ടായില്ലേ,
രണ്ട് മൂന്ന് ഒണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലെ ത്രസിപ്പിക്കുന്ന ഇക്കിളി വര്‍ത്തമാനം മാത്രമായി ഒതുങ്ങുമായിരുന്ന ഒരു വാര്‍ത്ത, അതും ലോകം മുഴുവന്‍ ആരാധകവൃന്ദവും അതിലേറെ കോടിക്കണക്കിന് സമ്പത്തുമായി വിരാജിക്കുകയായിരുന്ന ഒരു പെണ്ണിന്‍റെ തനിനിറം പുറത്ത് കാണിക്കുന്ന ഒരു ഒരു വെളിപ്പെടുത്തല്‍ ഇന്ന് കാണുന്ന രീതിയില്‍ വിവാദമായതിന്‍റെ നൂറ് ശതമാനം ക്രഡിറ്റും ഫേസ്ബുക്കിനാണ്.
ഈ വിവാദമുണ്ടായ അന്ന് പലരും എഴുതിയിരുന്നു ഇത് രണ്ട് ദിവസത്തെ ഫേസ്ബുക്ക് സ്റ്റാറ്റസിനപ്പുറം കടക്കില്ലെന്ന്.
ആരും അതിലപ്പുറം പ്രതീക്ഷിച്ചിട്ടില്ല.
എന്നാല്‍ ആ വാര്‍ത്ത ചാനലുകള്‍ക്ക് തിരസ്കരിക്കാനാകാത്ത വിധം ഫേസ്ബുക്കില്‍ ചര്‍ച്ചയാവുകയുണ്ടായി. ഈ വിഷയത്തില്‍ മുന്‍നിര മാധ്യമങ്ങളുടെ മൌനവും ഏറെ വിമര്‍ശനം വരുത്തിവെച്ചു. അത് പോലെ ചില രാഷ്ട്രീയനേതാക്കളുടെ അസാമാന്യ വിധേയത്വവും. ഇത് പലരും ഫേസ്ബുക്കിലൂടെ തുറന്നെഴുതുകയും ചെയ്തു. ഇതിനെതിരെ നിയമനടപടി ഉണ്ടാവുമെന്ന പത്രവാര്‍ത്തയെയും പലരും പുച്ഛിച്ച് തള്ളി.
അവസാനം പല മാധ്യമങ്ങളും ആ മൌനം ഭജ്ഞിക്കേണ്ടി വന്നു. അല്ല, അതിന് നിര്‍ബന്ധിതരാവേണ്ടി വന്നു എന്ന് വേണം പറയാന്‍.
ഒരു പടി കൂടി കടന്ന് തട്ടിപ്പിന്‍റെ പല കഥകളും തെളിവ് സഹിതം അവതരിപ്പിക്കാന്‍ മുന്നോട്ട് വന്ന ചാനലുകാരെ അഭിനന്ദിക്കാതെ വയ്യ.
ഇന്നലെ കൈരളി ചാനല്‍ എം.ഡി. ജോണ്‍ ബ്രിട്ടാസ് ആരോപണമുന്നയിച്ച് സ്ത്രീയെ അങ്ങോട്ട് പോയി കണ്ട് അഭിമുഖം നടത്തി പ്രക്ഷേപണം ചെയ്യുകയുണ്ടായി. അഭിമാനം തോന്നുന്നു, മാധ്യമധീരത ഇനിയും അവശേഷിക്കുന്നുണ്ടല്ലോ.

ഇനി മഠത്തിനും അമ്മക്കും ചെയ്യാവുന്ന ഒന്നുണ്ട്.
ഈ വെളിപ്പെടുത്തലിനെതിരെ കേസ് കൊടുക്കുക. ഇത് പ്രക്ഷേപണം ചെയ്ത ചാനലിനെതിരെയും. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എന്തേ അമ്മ ഇത് ചെയ്യാത്തത്. വെളിപ്പെടുത്തല്‍ വന്ന അന്ന് ഇതിനെതിരെ പ്രതികരിക്കാതിരുന്നത് ന്യായീകരിക്കാം, വെറുതെ പ്രതികരിച്ച് കുളമാക്കണ്ട എന്ന് കരുതിയായിരിക്കാം,
ഇതിപ്പോ ഇത്ര വ്യക്തമായും സ്പഷ്ടമായും പേര് സഹിതവും ചാനല്‍ പുറത്ത് വിട്ടിരിക്കുകയാണ്. അതും കേരളം കേള്‍ക്കെ മകള്‍ വിളിച്ച് പറഞ്ഞിരിക്കുന്നു അമ്മയുടെ ചീഞ്ഞു നാറുന്ന ഇക്കിളിക്കഥകള്‍.

ഇപ്പോള്‍ ഒന്ന് മനസ്സിലായി ഫേസ്ബുക്ക് വെറും മുഖപുസ്തകം മാത്രമല്ല,
പലരുടെയും മുഖം മൂടി പിച്ചിച്ചീന്താനുള്ള ഒരു പുസ്തകം കൂടിയാണ്.

മറ്റൊന്ന് മുന്‍നിര ചാനല്‍ പത്ര മുതലാളിമാര്‍ മനസ്സിലാക്കണം,
നിങ്ങളൊക്കെ മൂടിവെച്ചാല്‍ കുഴിച്ച്മൂടാനാവില്ല ഈ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് യുഗത്തിലെ വാര്‍ത്തകളെ,
പ്രേക്ഷകര്‍ അറിയാനാഗ്രഹിക്കുന്ന വാര്‍ത്തകള്‍ നിങ്ങള്‍ കണ്ടില്ലെന്ന് നടിക്കുമായിരിക്കും.
പക്ഷെ, ഇവിടെ കണ്ണും കാതും കൂര്‍പ്പിച്ച് ഫേസ്ബുക്ക് എന്ന മഹാമാധ്യമവും അതിലെ അംഗങ്ങളും ലൈവാണ്.

Wednesday, February 26, 2014

സുധീര-സുകുമാര പതനം

സാധാരണയായി ഏത് വിവാദമുണ്ടായാലും ഏതെങ്കിലും ഒരു ഭാഗത്തിന് ഗുണവും മറുഭാഗത്തിന് ദോശവുമായി ഭവിക്കാറാണ് പതിവ്.
എന്നാല്‍ ഇന്നലെയുണ്ടായ സുകുമാര-സുധീര വിവാദത്തില്‍ രണ്ട് പേരുടെയും ഇമേജിന്‍റെ ഗ്രാഫ് താഴോട്ട് കൂപ്പുകുത്തുകയാണുണ്ടായത്.
സുധീരന്‍റെത് 80 ല്‍ നിന്ന് 55 ലേക്ക്,
സുകുമാരന്‍ നായരുടെത് 30 ല്‍ നിന്ന് 15 ലേക്ക്.

രാഷ്ട്രീയ നേതാക്കള്‍ സമുദായ സംഘടനകളുടെ ആസ്ഥാനത്തേക്ക് പോകരുതെന്ന വിലക്കൊന്നുമില്ല. മുസ്ലിം - ഹൈന്ദവ - കൃസ്ത്യന്‍ ആസ്ഥാനങ്ങളിലേക്ക് സാധാരണയായി രാഷ്ട്രീയ നേതാക്കള്‍ പോകാറുമുണ്ട്. രാഷ്ട്രീയത്തിനുപരി മതത്തിന് പരിഗണന കൊടുക്കുന്ന കേരളീയരുടെ ചിന്താഗതി കാരണം നാല് വോട്ട് കിട്ടണമെങ്കില്‍ ഇത് ചെയ്തേ ഒക്കൂ.

എന്നാല്‍ എല്ലാ സമുദായ ആസ്ഥാനങ്ങളെയും പോലെയല്ല എന്‍.എസ്.എസ് ആസ്ഥാനം.
അവിടെ ഏതെങ്കിലും രാഷ്ട്രീയ നേതാവ് സന്ദര്‍ശനം നടത്തിയാല്‍ അതിന് കേരളത്തില്‍ വലിയ രാഷ്ട്രീയ പ്രാധാന്യം ലഭിക്കാറുണ്ട്. എതിരാളികള്‍ അതിനെ വോട്ടുകച്ചവടമെന്നും അരമന കയറി നിരങ്ങിയെന്നൊക്കെ വിളിച്ച് ആക്ഷേപിക്കാറുമുണ്ട്.
തൊട്ടടുത്ത ദിവസം ആക്ഷേപിച്ചവര്‍ തന്നെ അങ്ങോട്ടേക്ക് ടിക്കറ്റ് തരപ്പെടുത്തുകയും ചെയ്യും.
വേദിയില്‍ സ്ഥാനം കിട്ടിയില്ലെങ്കില്‍ തറ ടിക്കറ്റെടുത്ത് സദസ്സിലിരിക്കാനും ഇവര്‍ മടികാണിക്കാറില്ല.
കേരളത്തിലെ വലിയൊരു വോട്ടുബാങ്കായ നായന്മാരുടെ ആസ്ഥാനമാണിതെന്നത് തന്നെയാണ് കാരണം.
ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ പോയിട്ട് മുഴുവന്‍ നായന്‍മാരുടെ പിന്തുണ തന്നെ ഇവര്‍ക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യമെങ്കിലും പണ്ടുമുതലേയുള്ള ഒരു കീഴ്വഴക്കം ഇപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

ഇന്നലെ ആദര്‍ശ ധീരനായ ശ്രീമാന്‍ സുധീരനും അങ്ങോട്ടേക്ക് പോവുകയുണ്ടായി. സമുദായ നേതാക്കള്‍ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അതങ്ങ് തെറിച്ച് പോട്ടെ എന്നൊക്കെ പ്രസ്താവിച്ച വി.ഡി സതീഷന്‍റെയും പ്രതാപന്‍റെയുമൊക്കെ ഉസ്താദായ സുധീരനാണിതെന്നോര്‍ക്കണം.
ഗ്രൂപ്പ് / സമുദായിക / പ്രാദേശിക പരിഗണനകളൊക്കെ കാറ്റില്‍ പറത്തി ആദ്യമായി കേരളത്തിലൊരു കെ.പി.സി.സി. പ്രസിഡന്‍റിനെ കണ്ടപ്പോള്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല, ജനാധിപത്യ വിശ്വാസികളായ പരശ്ശതം കേരളീയര്‍ വളരെ പ്രതീക്ഷയോടെയാണ് ഈ വരവിനെ സ്വാഗതം ചെയ്തത്.
അധികാരക്കസേരയും ആദര്‍ശവും ഒത്ത് നോക്കുമ്പോള്‍ സുധീരന്‍റെ മനസ്സിന് അല്‍പം ചെരിവുണ്ടായെങ്കില്‍ തെറ്റ് പറയുന്നവര്‍ കേരള രാഷ്ട്രീയം ആഴത്തില്‍ പഠിച്ചില്ലെന്ന് മനസ്സിലാക്കണം.
വിളിച്ചിട്ടല്ല ചെന്നതെന്ന നായരുടെ പ്രസ്താവനയും തെരഞ്ഞെടുപ്പ് അടുത്തതും എല്ലാം കൂട്ടിവായിച്ചാല്‍ സുധീരന്‍റെ നടപടിയും സ്വാഭാവിക തിണ്ണ നെരങ്ങലായേ കണക്കാക്കിക്കൂടൂ.

പിന്നെയുള്ളത് സുകുമാരന്‍ നായര്‍,
മന്നത്ത് പത്മനാഭന്‍ മുതല്‍ നാരായണപ്പണിക്കര്‍ വരെയുള്ള സമുന്നതരായ നേതാക്കളിരുന്ന കസേരയിലിരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് നായര്‍.
ശരീരഭാഷയും മുഖത്തെ ഭാവങ്ങളും കണ്ടാല്‍ അഭിമാനിയാണെന്ന് തോന്നിക്കുമെങ്കിലും വായ തുറന്നാല്‍ മനസ്സിലാവും അത് അഹന്തയുടെയും അഹങ്കാരത്തിന്‍റെതുമാണെന്ന്.
എത്ര എതിര്‍പ്പുള്ളയാളാണെങ്കിലും വീട്ടില്‍ കയറി വന്നാല്‍ മാന്യതയോടെ സ്വീകരിക്കുന്ന "അഥിതി ദേവോ ഭവ" എന്ന ഭാരതസംസ്ക്കാരം നായര്‍ മറന്ന് പോയതോ, അതോ അന്ധമായ വ്യക്തി വൈരാഗ്യവും അഹന്തയും കാരണം മറന്ന് കളഞ്ഞതോ.
എസ്.എന്‍.ഡി.പിയുമായി കൈ കോര്‍ത്തുണ്ടാക്കിയ സഖ്യം ദിവസങ്ങള്‍ കൊണ്ട് പടിയടച്ച് പിണ്ഡം വെച്ചതും ഈ അഹങ്കാരം കാരണം തന്നെ.

ഏതായാലും ഒന്നുണ്ട്,
കേരളത്തിലെ എന്‍എസ്എസെന്ന മഹത്തായ പ്രസ്ഥാനത്തെ കൊളം തോണ്ടിയിട്ടേ ഇയാള്‍ അടങ്ങുള്ളൂ.
അതില്ലാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

Thursday, February 20, 2014

ഉമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ഉണ്ണിയപ്പം

ഇന്ന് നാട്ടില്‍ നിന്ന് ഏട്ടന്‍ വരികയുണ്ടായി...
വന്നപാടെ നീട്ടിതന്നത് ഒരു പൊതി
അതിലുണ്ടായിരുന്നത് ഉമ്മാന്‍റെ കൈ കൊണ്ടുണ്ടാക്കിയ
കുയ്യപ്പ (ഉണ്ണിയപ്പം) വും ചക്ക പൊരിച്ചതും...

അതങ്ങനെയാ ഗള്‍ഫുകാര്‍ തിരിച്ച് വരുന്പോള്‍ അത്യാവശ്യ സാധനങ്ങളെക്കാള്‍ ഉണ്ടാവുക കോഴിയടയും അച്ചാറും വാഴക്കാ ചിപ്സുമാണ്....
പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും എടുക്കാന്‍ മറന്നാലും
കോഴിയട എടുക്കാതെ ആരും തിരിച്ച് വരാറില്ല...

പണ്ടൊക്കെ പലപ്പോഴും പലരുടെയും പെട്ടി കെട്ടുംപോള്‍ ചിന്തിക്കാറുണ്ട്,
ഇവരൊക്കെ ഗള്‍ഫില്‍ പോവുന്നത് തിന്നാനാണോയെന്ന്...
ഇപ്പോഴാ അതിന്‍റെയൊക്കെ ഒരു ഗുട്ടന്‍സ് പിടികിട്ടുന്നത്.
അഞ്ച് റിയാല്‍ കൊടുത്താല്‍‌ ഉണ്ണിയപ്പത്തിന്‍റെ ഒരു പാക്കറ്റ് കിട്ടും എല്ലാ ഗ്രോസറികളിലും...
എന്നാലും ഉമ്മാന്‍റെ കൈ കൊണ്ടുണ്ടാക്കിയത് തിന്നുന്പോള്‍ വേറൊരു ടേസ്റ്റാണ്...
ഓരോ സുലൈമാനിയിലും മുഹബ്ബത്തുണ്ട് എന്ന് പറഞ്ഞ പോലെയാ,
ഓരോ ഉണ്ണിയപ്പത്തിലും ഉമ്മാന്‍റെ സ്നേഹം ചാലിച്ചിട്ടുണ്ട്....

കോളേജില്‍ പഠിക്കുന്ന കാലത്ത് മാസത്തിലൊരിക്കല്‍
ഉപ്പ വരുന്പോള്‍ കടലമിട്ടായി കൊണ്ട് വരാറുണ്ട്,
അന്നൊക്കെ അത് ഒറ്റക്ക് തിന്ന് തീര്‍ക്കലായിരുന്നു...
ആര്‍ത്തി മാത്രമല്ല കാരണം,
ആര്‍ക്കെങ്കിലും കൊടുത്താലും അവര്‍ക്കത് കടലമിട്ടായിയുടെ ഒരു കഷ്ണം മാത്രം,
എനിക്കാണെങ്കില്‍ അത് ഉപ്പ കൊണ്ടത്തന്നതാണ്, അത് തന്നെ വ്യത്യാസം.

പക്ഷെ, ഇവിടെയങ്ങനെയല്ല കെട്ടോ, ഇവിടെ ആര് എന്ത് നാട്ടില്‍ നിന്ന് കൊണ്ട് വന്നാലും എല്ലാരും കൂടി തിന്നങ്ങ് തീര്‍ക്കും...
ആര് കൊണ്ടുവന്നതായാലും ഏതെങ്കിലും ഒരു ഉമ്മ ഉണ്ടാക്കിയതല്ലേ....

കഥ പറയുന്ന കുഞ്ഞുപുസ്തകം

പാസ്പോര്‍ട്ട്,
കാണുന്നവര്‍ക്കത് ഒരു കുഞ്ഞുപുസ്തകം,
ഉള്ളില്‍ തുടക്കത്തിലും അവസാനത്തിലും കുറച്ച് വ്യക്തികത വിവരങ്ങള്‍ മാത്രം,
ബാക്കിയെല്ലാം കാലി പേജുകള്‍,

എന്നാല്‍ പലതും വായിച്ചെടുക്കാനുണ്ടിതില്‍...
ഒരായുസ്സിന്‍റെ മുഴുവന്‍ ചരിത്രങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ടതില്‍,
ആദ്യമായി പാസ്പോര്‍ട്ട് കൈയ്യില്‍ കിട്ടുന്നവര്‍ സ്വപ്നങ്ങളുടെ ആകാശക്കോട്ടകള്‍ കെട്ടുമതില്‍,
ആ സ്വപ്നങ്ങളിലെ രാജകുമാരനായി താനൊരിക്കല്‍ വാഴുമെന്ന പ്രതീക്ഷയും,

പ്രവാസിയായിക്കഴിഞ്ഞാല്‍ കഥ മാറി,
ഓരോ പേജിലും പരാധീനതകളുടെയും പരിഭവങ്ങളുടെയും രേഖപ്പെടുത്തലുകള്‍,
മണപ്പിച്ച് നോക്കിയാല്‍ വിയര്‍പ്പും ഫോറിന്‍ അത്തറും
കൂടിച്ചേര്‍ന്ന ഗന്ധം,
കാതോരം ചേര്‍ത്ത് വെച്ചാല്‍ പലരുടെയും ആട്ടും തുപ്പും
സ്വന്തം ദീനരോദനവും കൂടിച്ചേര്‍ന്ന ശബ്ദം കേള്‍ക്കാം.

പ്രവാസം മതിയാക്കിയവനത് കാണുമ്പോ ഒരു തരം വെറുപ്പായിരിക്കും,
തന്‍റെ കൌമാര സ്വപ്നങ്ങളുടെയെല്ലാം തല്ലിക്കെടുത്തിയ കാലനോടെന്നപോലെ,

ഉള്ളതും കെട്ടിപ്പെറുക്കി കനവുകളുടെ മരഭൂവിലേക്ക്
വിമാനം കയറാന്‍ എല്ലാര്‍ക്കും വ്യഗ്രതയാണ്.
അകലങ്ങളില്‍ നിന്ന് നോക്കിക്കണ്ട പ്രവാസമല്ല യാഥാര്‍ത്ഥ്യങ്ങളുടെ പ്രവാസമെന്ന് മനസ്സിലാക്കാന്‍ അധികം വേണ്ടി വരില്ല,
പിന്നെ നാട്ടില്‍ പിടിക്കാനുള്ള വ്യഗ്രതയായി,
അതോടെ പാസ്പോര്‍ട്ടില്‍ എമിഗ്രേഷന്‍ സീലുകളുടെ എണ്ണവും കൂടും....

'ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം' എന്ന പറഞ്ഞ പോലെ പാസ്പോര്‍ട്ട് കണ്ടാലറിയാം ആളുടെ സാമ്പത്തിക സ്ഥിതി,
സ്ഥിരമായി വന്നും പോയുമിരിക്കുന്ന ശരാശരിക്ക് മുകളില്‍ സാമ്പത്തികാവസ്ഥയുള്ളവരാണെങ്കില്‍ പാസ്പോര്‍ട്ട് പഴകിയപോലിരിക്കും,
ഉള്ളില്‍ എല്‍.പി. സ്കൂള്‍ കുട്ടിയുടെ നോട്ട് ബുക്കില്‍ കുത്തിവരച്ച പോലെ അവിടെയുമിവിടെയും സീലടിച്ച് നിറച്ചിട്ടുണ്ടാവും
അല്ലാത്തവന്‍റെത് ഒന്നാം റാങ്കുകാരന്‍റെ ആന്‍സര്‍ഷീറ്റ് പോലെയും.....

ചുരുക്കത്തില്‍ എല്ലാത്തിനും സാക്ഷിയായി ഈ കുഞ്ഞുപുസ്തകം....

പ്രവാസിയുടെ ഫോണ്‍വിളി

വിളിച്ചില്ലല്ലോ,
ബാപ്പ വിളിച്ചില്ലല്ലോ...
ഫോണ് വിളിച്ചില്ലല്ലോ,
എന്‍റെപുന്നാര ബാപ്പാ.....

കത്ത് പാട്ടുകളില്‍ എന്നും നിറഞ്ഞ് നിന്നിരുന്ന വിഷയമായിരുന്നു പ്രവാസിയുടെ ഫോണ്‍വിളി,
കാലാന്തരങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നെന്നത് നേര് തന്നെ,
പണ്ടൊക്കെ ഫോണ്‍ വിളിക്കാന്‍ കിലോ മീറ്ററോളം നടന്ന് പോയി ലൈന്‍ നിന്ന് ബുക്ക് ചെയ്ത് വിളിക്കേണ്ടി വന്നിരുന്നെന്ന് പഴയകാല പ്രവാസികള്‍ പറയുന്നത് കേള്‍ക്കുമ്പോ ന്യൂജനറേഷന്‍ പ്രവാസികള്‍ക്ക് ഒരു പുച്ഛമാണ്.
പല ഗ്രോസറികള്‍ക്ക് മുന്നിലും പഴയ പ്രൌഡിയൊന്നുമില്ലാതെ ഒറ്റക്കാലില്‍ നില്‍ക്കുന്ന പബ്ലിക് ടെലഫോണുകള്‍ ആ കാലത്തേക്ക് വലിച്ച് കൊണ്ട് പോകും...

ടെലഫോണും മൊബൈലുമൊന്നും സജീവമാകാത്ത കാലത്ത് അക്കരെ നിന്നെത്തുന്ന ഫോണ്‍വിളി ഏറെ മധുരമുള്ളതായിരുന്നു. ടെലഫോണുള്ള വീട്ടിലെ കുട്ടികള്‍ക്കായിരുന്നു പണി കൂടുതല്‍,
ഫോണ്‍ നമ്പറുകള്‍ കൈമാറുമ്പോ അയല്‍വാസിയുടെ നമ്പറാണെങ്കില്‍ ബ്രാക്കറ്റില്‍ (PP) എന്ന് കൂടി നല്‍കും. "പോയി പറയുക" എന്നായിരുന്നു ഇതിന്‍റെ പൂര്‍ണരൂപം. ഈ പോയിപ്പറയല്‍ കുട്ടികളുടെ ട്യൂട്ടിയായിരിക്കും.
അങ്ങനെ മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലെത്തുന്ന മാരന്‍റെ ശബ്ദത്തിനെങ്ങിനെ മധുരമില്ലാതിരിക്കും....

മൊബൈലുകള്‍ സജീവമായതോടെ പിന്നെ ട്രങ്ക് കോളുകളായി,
നാട്ടിലെ നമ്പറില്‍ നിന്ന് വിളിച്ച് പറയും, നിങ്ങള്‍ക്ക് ഗള്‍ഫില്‍ നിന്നൊരു കോളുണ്ടെന്ന്, ശേഷം ഗള്‍ഫില്‍ നിന്ന് കോണ്‍ഫ്രന്‍സ് കോളെത്തും. എന്തോ തരികിട പണിയാണെന്നത് കൊണ്ട് തന്നെ ഇതിന്‍റെ വിശദാംശങ്ങളന്വേഷിക്കാന്‍ പോയിട്ടില്ല.

നെറ്റ് കോളുകള്‍ വന്നതോടെ ഇതിനെല്ലാം മാറ്റം വന്നു.
ഗള്‍ഫ് വിളിക്ക് മധുരവും കുറഞ്ഞു.
വിളിക്കുന്നത് നെറ്റില്‍ നിന്നാണെങ്കില്‍ മൊബൈലില്‍ നമ്പര്‍ തെളിയും
+3354216 Calling......
അപ്പോ തന്നെ ഉപ്പ പറയും,
"ഞാന്‍ ഇവിടില്ലാന്ന് പറഞ്ഞേക്ക്,"
മോന്‍ പറയും
"ഞാന്‍ കളിക്കാന്‍ പോയെന്ന് പറഞ്ഞേക്ക്"
ആ സ്ഥിതിയായിപ്പോ കാര്യങ്ങള്‍...,
കാരണം മറ്റൊന്നുമല്ല, ഇത്ര ചീപ്പ്റേറ്റിന് വിളിക്കാനുള്ളത് കൊണ്ട് ഫോണ്‍ വെക്കൂല, പറയാനാണെങ്കീ വിഷയവുമുണ്ടാകില്ല...
"പിന്നെന്താ", "പിന്നെന്താ" എന്ന് ഒരു നൂറ് വട്ടം ചോദിക്കും,
പിന്നൊന്നും പറയാനില്ല, അത് തന്നെ കാരണം.
മൊബൈലില്‍ നിന്നാവുമ്പോ കാര്യം മാത്രം പറഞ്ഞ് ഫോണ്‍ വെക്കുകയും ചെയ്തോളുമല്ലോ...

നെറ്റ് കോളില്‍ സ്വന്തം മൊബൈല്‍ നമ്പര്‍ സെറ്റ് ചെയ്ത് വെക്കുന്നവരുമുണ്ട്, അങ്ങനെ വെച്ചാല്‍ രണ്ടുണ്ട് കാര്യം,
വിളിക്കുമ്പോ മറുതലക്കന്ന് ചോദിക്കും,
" അല്ലാ, ഞ്ഞി മൊബൈല്ന്നാണോ വിളിക്കുന്നത്, പൈസ പോവൂലെ,"
"ആ, അതൊന്നും പ്രശ്നല്ല, ങ്ങള് പറീ..."
എന്ന് പറയുമ്പോ കിട്ടുന്ന വെയിറ്റ്...
അഥവാ അധികം പറയാനൊന്നൂല്ലെങ്കീ
" ആ, ഞാന്‍ പിന്നെ നെറ്റ്ന്ന് വിളിക്കാം"
ന്നും പറഞ്ഞ് ഫോണ്‍ കട്ടാക്കുകയും ചെയ്യാലോ.....

പ്രവാസികളുടെ പരസ്പര ബന്ധത്തിന് വരെ നെറ്റ്കോളുകള്‍ കാരണമായിട്ടുണ്ടെന്ന് പറഞ്ഞാല്‍ അധികമാവില്ല, നെറ്റ് വിളി കാരണം പരസ്പരം സംസാരിക്കാന്‍ പോലും പലര്‍ക്കും നേരം കിട്ടാറില്ല പോലും....
വിളിവിളിച്ച് അപ്പുറത്തുള്ളവന്‍റെ ഉറക്കം കളയുകയും ചെയ്യും.

ന്നാലും കല്യാണം കഴിഞ്ഞെത്തുന്ന പുയ്യാപ്ലമാര്‍ക്ക് ഇത് വല്യ അനുഗ്രഹം തന്നെ, അതിനെ പറ്റിപ്പറയാന്‍ ഈ അവിവാഹിതനറിയാത്തത് കൊണ്ട് നിര്‍ത്തുന്നു...
ന്നാ ശരി....

പ്രവാസിയുടെ കത്ത്


ഏഷ്യാനെറ്റ് ന്യൂസില്‍ ഈയടുത്തൊരു ഫീച്ചര്‍ കാണാനിടയായി,
ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവയച്ച കത്തുകള്‍ ഒരുമിച്ച് കൂട്ടി സൂക്ഷിച്ച് വെച്ച ഭാര്യ,
കണ്ടപ്പോള്‍ ആദ്യം നട്ടപ്പിരാന്ത് എന്ന് തോന്നിയെങ്കിലും സംഗതി ഗംഭീരം തന്നെ,
എല്ലാം കൂടി അട്ടിക്ക് വെച്ചപ്പോള്‍ കെട്ട്കണക്കിന് കത്തുകള്‍,
ഇപ്പോഴും പരസ്പരം കത്തയക്കാറുണ്ടത്രെ അവര്‍....

പണ്ടൊക്കെ പ്രവാസികള്‍ നാട്ടിലേക്കും തിരിച്ചും വന്നാല്‍ ആദ്യം ചോദിക്കുക എഴുത്തുണ്ടോ എന്നായിരുന്നത്രെ,
പ്രിയപ്പെട്ടവര്‍ ഹൃദയം തുറന്നെഴുതുന്ന എഴുത്തുകള്‍ക്ക് മധുരമേറെയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ...

“ഓ, നീയാരാ കത്തിനെക്കുറിച്ചെഴുതാന്‍, നിനക്കിതൊക്കെ പരിചയമുണ്ടോ” എന്ന് ചോദിക്കാന്‍ വരട്ടെ,
ജീവിതത്തില്‍ പത്താം വയസ്സ് മുതല്‍ അരപ്രവാസം അനുഷ്ഠിച്ചത് കൊണ്ട് തന്നെ കത്തുകളെകുറിച്ച് പറയാന്‍ കുറച്ചെങ്കിലും അവകാശമുണ്ടന്ന് വിചാരിക്കുന്നു,
പന്ത്രണ്ട് വര്‍ഷത്തെ (കോടതിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ജീവപര്യന്തം) ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ ആദ്യകാലങ്ങളില്‍ കത്ത് തന്നെയായിരുന്നു എന്‍റെയും വീട്ടുകാര്‍‌ക്കുമിടയിലുള്ള പാലം.

അന്നൊക്കെ വീട്ടിലേക്ക് കത്തെഴുതുന്നതില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു.
കത്ത് തുടങ്ങുന്നതിങ്ങനെ,
“സനേഹം നിറഞ്ഞ ഉപ്പ, ഉമ്മ, ഉമ്മാമ,..............”
ഉമ്മാമയുടെ പേര് എഴുതിയതിന് ശേഷം അനിയന്മാരുടെ ഓരോരുത്തരുടെയും പേര് എഴുതണം, ഇല്ലെങ്കില്‍ അവര്‍ക്കത് വിഷമമാകുമത്രെ.
കത്ത് വീട്ടിലെത്തിയാല്‍ അനിയന്മാ‍രൊക്കെ സ്വന്തം പേര് കത്തിലുണ്ടോ എന്ന് ചോദിക്കുമായിരുന്നെന്ന് ഉമ്മ പറഞ്ഞപ്പോഴായിരുന്നു കത്തിലെന്തൊക്കെയോ അടങ്ങിയിട്ടുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞത്.

എല്ലാവരുടെയും പേരെഴുതിക്കഴിഞ്ഞാല്‍ അടുത്ത വാക്യം “എനിക്കിവിടെ സുഖം തന്നെ, നിങ്ങള്ക്കും അങ്ങനെയെന്ന് വിചാരിക്കുന്നു” എന്നായിരിക്കും,
ഇതെഴുതിയില്ലെങ്കില്‍ മോനെന്തെങ്കിലും അസുഖമുണ്ടെന്ന് വിചാരിക്കും ഉമ്മ,
പൊന്നുമ്മയുടെ ഈ ഹൃദയത്തിന് പകരമെന്തുണ്ട്....

അന്നൊക്കെ കാര്യമായി മാസാന്ത ലീവ് അറിയിക്കാനായിരുന്നു കത്തെഴുതിയിരുന്നത്, ലീവിന് രക്ഷിതാവിന്റെ കൂടെ മാത്രമേ പോകാന്‍ അനുവദിച്ചിരുന്നുള്ളൂ, അത് കൊണ്ട് തന്നെ കത്തെഴുതുമ്പോള്‍ ലീവിന്‍‌റെ തിയ്യതി ഇന്ത്യ വേള്‍ഡ് കപ്പ് നേടിയ അന്നത്തെ മനോരമയുടെ ഹെഡിംഗിന്‍റെ അത്ര വലുപ്പത്തില്‍ എഴുതിക്കാണിക്കുമായിരുന്നു.
അഥവാ തിയ്യതി അറിയാതെ പോയാല്‍ മാസത്തില്‍ രണ്ട് ദിവസത്തെ ലീവാണ് നഷ്ടപ്പെടുന്നതെന്ന പേടി തന്നെ കാരണം. അമ്പത് പൈസയുടെ കാര്‍ഡി ല്‍ ഇതെഴുതിയാല്‍ തന്നെ സ്ഥലം തീര്‍ന്ന് പോവും....

വീണ്ടും പ്രവാസിയുടെ കത്തിലേക്ക് തന്നെ വരാം,
പണ്ടൊക്കെ കത്ത് വന്നാല്‍ എല്ലാവരും കൂടിയിരുന്ന് വായിക്കാറായിരുന്നത്രെ പതിവ്,
ഓരോരുത്തരുടെ വീട്ടിലെ വിവരങ്ങളും സഹമുറിയന്മാര്ക്ക് കാണാപാഠമായിരുന്നത്രെ,
ഇന്നിപ്പോ, ഫേസ്ബുക്കും ചാറ്റിംഗും സ്കൈപ്പുമൊക്കെയായതോടെ ഓരോരുത്തരും അവനവന്‍റെ ലോകത്തേക്ക് ചുരുങ്ങിപ്പോയെന്ന് മാത്രം,
സഹമുറിയന്മാരെ വിട്ട് സ്വന്തം ലാപ്ടോപ്പും കുറേ ഒണ്‍ലൈന്‍ സുഹൃത്തുക്കളും മാത്രമായിച്ചുരുങ്ങി പ്രവാസിയുടെ സൌഹൃദ് വലയം....

പ്രവാസികള്‍ക്ക് വീട്ടില്‍ നിന്നും തിരിച്ചുമുള്ള കത്തുകള്‍ എപ്പോഴും രണ്ട് ഭാഗമായിരിക്കുമെന്ന് കേട്ടിട്ടുണ്ട്.
ഒന്ന് പബ്ലിക്കായത്,
ആ വിവരങ്ങള്‍ വീട്ടിലെല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അതെല്ലാവരും കൂടിയിരുന്ന് വായിക്കും, നാട്ടില്‍ നിന്നുള്ളതാണെങ്കില്‍ റൂമിലെല്ലാവര്ക്കും വായിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും,
ഈ കത്തില്‍ പരിഭവങ്ങളോ ആവശ്യങ്ങളോ വേദനകളോ ഒന്നുമുണ്ടാകില്ല, വീട്ടിലെ കുറിഞ്ഞിപ്പൂച്ച പെറ്റത് മുതല്‍ അങ്ങട്ടേലെ രാഘവന്റെ് പെണ്ണുമ്പിള്ള ഒളിച്ചോടിയത് വരെ അതിലുണ്ടാകും....

രണ്ടാമത്തെ കത്ത് പുയ്യാപ്ലക്ക് മാത്രമായി പെണ്ണുമ്പിള്ള അയക്കുന്നതാണ്,
അതിലെന്താ ഉണ്ടാവാറെന്ന് പടച്ചോനാണെ, എനിക്കിത് വരെ അറിയാന്‍ കഴിഞ്ഞിട്ടില്ല, അറിയുന്നവര്‍ പറയട്ടെ.....

പ്രവാസം, അടുക്കളപ്പണിയുടെ പഠിപ്പുര

"മ്മാ...., ചോറ്ങ്ങെട്ത്തോ"
ന്നും പറഞ്ഞായിരിക്കും വീട്ടിലേക്ക് കയറിച്ചെല്ലാറ്,
ചോറും കറിയും മുന്നില്‍ കൊണ്ട് വച്ചാല്‍ മാത്രം തിന്ന് കൊടുക്കും,
ഇങ്ങനെയായിരുന്നു നമ്മിലധിക പേരും വീട്ടില്‍,
അടുക്കള കണ്ടവര്‍ ചുരുക്കം,
പീട്യേ പോയി വല്ല സാധനവും വാങ്ങാന്‍ പറഞ്ഞാല്‍ കേട്ടഭാവം പോലും നടിക്കില്ല,

പക്ഷെ, ഇവരൊക്കെ ഗള്‍ഫില്‍ വന്നാല്‍ സൂപ്പര്‍ പണ്ടാരികളായി മാറിയിട്ടുണ്ടാവും,
നേരാം വണ്ണം ഒരു ഉള്ളി വെട്ടാന്‍ പോലും അറിയാത്തവരൊക്കെ ഗള്‍ഫില്‍ വന്ന് ബിരിയാണിയും മജ്ബൂസുമൊക്കെ വെക്കുന്നത് കണ്ടാല്‍ അന്തം വിട്ട് നിന്ന് പോകും,

പ്രവാസി ഭക്ഷണങ്ങള്‍ക്ക് പ്രത്യേകതകളേറെയാണ്,
ആദ്യമായി പ്രഭാത ഭക്ഷണം,
മുക്കാല്‍ ഭാഗം പ്രവാസികള്‍ക്കും പ്രഭാത ഭക്ഷണം എന്നൊന്നില്ലെന്നതാണ് സത്യം,
കയ്യില്‍ കാശില്ലാഞ്ഞിട്ടോ, ഉള്ളത് ചെലവാക്കാന്‍ മടിയായിട്ടോ, അല്ലെങ്കില്‍ വീ്ട്ടുകാര്‍ക്ക് വേണ്ടി കരുതി വെച്ചതാണെന്നും പറഞ്ഞ് വല്ലവന്‍റെയും സിമ്പതി വാങ്ങിക്കാന്‍ വേണ്ടിയോ ഒന്നുമല്ല കെട്ടോ,

രാവിലെ എട്ട് മണിക്ക് ഡ്യൂട്ടി തുടങ്ങുന്നവനാണേല്‍ എണീക്കുന്നത് ഏഴരക്ക്, പതിനഞ്ച് മിനിറ്റ് കൊണ്ട് പല്ല് തേപ്പും കുളിയും,
ബാക്കി പതിനഞ്ച് മിനിറ്റ് മതിയാകില്ല ജോലിസ്ഥലത്തെത്താന്‍, പിന്നെയെവിടെ രാവിലെ ചായ കുടിക്കാന്‍ നേരം...
പോകുന്ന വഴിക്ക് ഒരു സാന്‍റവിച്ചോ കാലിച്ചായയോ വാങ്ങിക്കുടിച്ചെങ്കിലായി..., അത്ര തന്നെ,

അത് കൊണ്ട് തന്നെ ഉച്ചക്കും രാത്രിയുമുള്ള ഭക്ഷണം മാത്രമാണ് പ്രവാസിക്ക് വിധിച്ചിട്ടുള്ളത്,

കാര്യമായി രണ്ട് ഭക്ഷണങ്ങളാണ് പ്രവാസിക്കുള്ളത്,
കുബ്ബൂസും മജ്ബൂസും,
മജ്ബൂസ് പതിയെപ്പതിയെ മലയാളക്കര പിടിച്ചിട്ടുണ്ടെങ്കിലും തനതായ കുബ്ബൂസിപ്പോഴും കേരളത്തിലെത്തിയിട്ടില്ല,
കുബ്ബൂസും മജ്ബൂസും വെറും ഭക്ഷണങ്ങളല്ല,
ഒരു സംസ്ക്കാരത്തിന്‍റെ കൂടി ഭാഗമാണ്.
അറബിയും മലയാളവും കുറേ ബുദ്ധിമുട്ടുകളും കുരുട്ടുബുദ്ധിയും കുനിഷ്ടുമെല്ലാം കൂടിച്ചേര്‍ന്ന ഒരു സംസ്ക്കാരത്തിന്‍റെ ഭാഗം,

ബാച്ചിലേഴ്സിന് ഒരനുഗ്രഹം തന്നെയാണ് കുബ്ബൂസ്,
തൊട്ടുകൂട്ടാന്‍ തക്കാളി ചാലിച്ച കറിയുണ്ടെങ്കില്‍ പ്രവാസിക്കത് മതി കൂട്ടിയടിക്കാന്‍...
അതും വേണമെന്നില്ല, ഗ്രോസറികളില്‍ കിട്ടും ഒരു രിയാലിന് തൈര് പാക്കറ്റ്, അത് തന്നെ ധാരാളം,

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ഏവരെയും കാണാം കുബ്ബൂസിന്‍റെ കസ്റ്റമേഴ്സില്‍, പണത്തിനും പദവിക്കുമനുസരിച്ച് ചിലപ്പോ കൂട്ടുകറിയില്‍ മാറ്റം വന്നേക്കാം, എന്നാലും കുബ്ബൂസായിരിക്കും താരം.

പിന്നെയുള്ളത് മജബൂസ്,
ബിരിയാണിയുടെ അനിയനായിട്ട് വരും,
അറബികള്‍ക്ക് പ്രിയപ്പെട്ടതാകാന്‍ കാരണമെന്തെന്നറിയില്ല,
പ്രവാസികള്‍ക്ക് ഇഷ്ടപ്പെടാന്‍ കാരണം പാകം ചെയ്യാനുള്ള സുഖം തന്നെ,
മസാലയില്‍ ഇറച്ചിവേവിച്ച് അരിയുമിട്ട് വറ്റിച്ചെടുത്താല്‍ മജ്ബൂസായി,
നാടന്‍ ചോറാവുമ്പോ കറി, ഉപ്പേരി, മീന്‍ തുടങ്ങിയവയെല്ലാം വേണം, മജ്ബൂസാവുമ്പോ ഇതൊന്നും വേണ്ട, അത് തന്നെ,

ചുരുക്കിപ്പറഞ്ഞാല്‍ ഈ കുബ്ബൂസും മജ്ബൂസുമില്ലായിരുന്നെങ്കില്‍......

"ഇല്ലായിരുന്നെങ്കില്‍....??"

വേറെന്തെങ്കിലും ഒണ്ടാക്കിക്കഴിക്കും, അല്ല പിന്നെ....