
ഫേസ്ബുക്കില്‍ കുറേ പേര്‍ പച്ചയും കത്തിച്ചിരിക്കുന്നത് കൊണ്ട് കുറച്ചെങ്കിലും കാര്യമുണ്ടായില്ലേ,
രണ്ട് മൂന്ന് ഒണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലെ ത്രസിപ്പിക്കുന്ന ഇക്കിളി
വര്‍ത്തമാനം മാത്രമായി ഒതുങ്ങുമായിരുന്ന ഒരു വാര്‍ത്ത, അതും ലോകം മുഴുവന്‍
ആരാധകവൃന്ദവും അതിലേറെ കോടിക്കണക്കിന് സമ്പത്തുമായി വിരാജിക്കുകയായിരുന്ന
ഒരു പെണ്ണിന്‍റെ തനിനിറം പുറത്ത് കാണിക്കുന്ന ഒരു ഒരു വെളിപ്പെടുത്തല്‍
ഇന്ന് കാണുന്ന രീതിയില്‍ വിവാദമായതിന്‍റെ നൂറ് ശതമാനം ക്രഡിറ്റും
ഫേസ്ബുക്കിനാണ്.
ഈ വിവാദമുണ്ടായ അന്ന് പലരും എഴുതിയിരുന്നു ഇത് രണ്ട് ദിവസത്തെ ഫേസ്ബുക്ക് സ്റ്റാറ്റസിനപ്പുറം കടക്കില്ലെന്ന്.
ആരും അതിലപ്പുറം പ്രതീക്ഷിച്ചിട്ടില്ല.
എന്നാല്‍ ആ വാര്‍ത്ത ചാനലുകള്‍ക്ക് തിരസ്കരിക്കാനാകാത്ത വിധം
ഫേസ്ബുക്കില്‍ ചര്‍ച്ചയാവുകയുണ്ടായി. ഈ വിഷയത്തില്‍ മുന്‍നിര മാധ്യമങ്ങളുടെ
മൌനവും ഏറെ വിമര്‍ശനം വരുത്തിവെച്ചു. അത് പോലെ ചില രാഷ്ട്രീയനേതാക്കളുടെ
അസാമാന്യ വിധേയത്വവും. ഇത് പലരും ഫേസ്ബുക്കിലൂടെ തുറന്നെഴുതുകയും ചെയ്തു.
ഇതിനെതിരെ നിയമനടപടി ഉണ്ടാവുമെന്ന പത്രവാര്‍ത്തയെയും പലരും പുച്ഛിച്ച്
തള്ളി.
അവസാനം പല മാധ്യമങ്ങളും ആ മൌനം ഭജ്ഞിക്കേണ്ടി വന്നു. അല്ല, അതിന് നിര്‍ബന്ധിതരാവേണ്ടി വന്നു എന്ന് വേണം പറയാന്‍.
ഒരു പടി കൂടി കടന്ന് തട്ടിപ്പിന്‍റെ പല കഥകളും തെളിവ് സഹിതം അവതരിപ്പിക്കാന്‍ മുന്നോട്ട് വന്ന ചാനലുകാരെ അഭിനന്ദിക്കാതെ വയ്യ.
ഇന്നലെ കൈരളി ചാനല്‍ എം.ഡി. ജോണ്‍ ബ്രിട്ടാസ് ആരോപണമുന്നയിച്ച് സ്ത്രീയെ
അങ്ങോട്ട് പോയി കണ്ട് അഭിമുഖം നടത്തി പ്രക്ഷേപണം ചെയ്യുകയുണ്ടായി. അഭിമാനം
തോന്നുന്നു, മാധ്യമധീരത ഇനിയും അവശേഷിക്കുന്നുണ്ടല്ലോ.
ഇനി മഠത്തിനും അമ്മക്കും ചെയ്യാവുന്ന ഒന്നുണ്ട്.
ഈ വെളിപ്പെടുത്തലിനെതിരെ കേസ് കൊടുക്കുക. ഇത് പ്രക്ഷേപണം ചെയ്ത
ചാനലിനെതിരെയും. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എന്തേ അമ്മ ഇത് ചെയ്യാത്തത്.
വെളിപ്പെടുത്തല്‍ വന്ന അന്ന് ഇതിനെതിരെ പ്രതികരിക്കാതിരുന്നത്
ന്യായീകരിക്കാം, വെറുതെ പ്രതികരിച്ച് കുളമാക്കണ്ട എന്ന് കരുതിയായിരിക്കാം,
ഇതിപ്പോ ഇത്ര വ്യക്തമായും സ്പഷ്ടമായും പേര് സഹിതവും ചാനല്‍ പുറത്ത്
വിട്ടിരിക്കുകയാണ്. അതും കേരളം കേള്‍ക്കെ മകള്‍ വിളിച്ച് പറഞ്ഞിരിക്കുന്നു
അമ്മയുടെ ചീഞ്ഞു നാറുന്ന ഇക്കിളിക്കഥകള്‍.
ഇപ്പോള്‍ ഒന്ന് മനസ്സിലായി ഫേസ്ബുക്ക് വെറും മുഖപുസ്തകം മാത്രമല്ല,
പലരുടെയും മുഖം മൂടി പിച്ചിച്ചീന്താനുള്ള ഒരു പുസ്തകം കൂടിയാണ്.
മറ്റൊന്ന് മുന്‍നിര ചാനല്‍ പത്ര മുതലാളിമാര്‍ മനസ്സിലാക്കണം,
നിങ്ങളൊക്കെ മൂടിവെച്ചാല്‍ കുഴിച്ച്മൂടാനാവില്ല ഈ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് യുഗത്തിലെ വാര്‍ത്തകളെ,
പ്രേക്ഷകര്‍ അറിയാനാഗ്രഹിക്കുന്ന വാര്‍ത്തകള്‍ നിങ്ങള്‍ കണ്ടില്ലെന്ന് നടിക്കുമായിരിക്കും.
പക്ഷെ, ഇവിടെ കണ്ണും കാതും കൂര്‍പ്പിച്ച് ഫേസ്ബുക്ക് എന്ന മഹാമാധ്യമവും അതിലെ അംഗങ്ങളും ലൈവാണ്.

സാധാരണയായി ഏത് വിവാദമുണ്ടായാലും ഏതെങ്കിലും ഒരു ഭാഗത്തിന് ഗുണവും മറുഭാഗത്തിന് ദോശവുമായി ഭവിക്കാറാണ് പതിവ്.
എന്നാല്‍ ഇന്നലെയുണ്ടായ സുകുമാര-സുധീര വിവാദത്തില്‍ രണ്ട് പേരുടെയും ഇമേജിന്‍റെ ഗ്രാഫ് താഴോട്ട് കൂപ്പുകുത്തുകയാണുണ്ടായത്.
സുധീരന്‍റെത് 80 ല്‍ നിന്ന് 55 ലേക്ക്,
സുകുമാരന്‍ നായരുടെത് 30 ല്‍ നിന്ന് 15 ലേക്ക്.
രാഷ്ട്രീയ നേതാക്കള്‍ സമുദായ സംഘടനകളുടെ ആസ്ഥാനത്തേക്ക് പോകരുതെന്ന
വിലക്കൊന്നുമില്ല. മുസ്ലിം - ഹൈന്ദവ - കൃസ്ത്യന്‍ ആസ്ഥാനങ്ങളിലേക്ക്
സാധാരണയായി രാഷ്ട്രീയ നേതാക്കള്‍ പോകാറുമുണ്ട്. രാഷ്ട്രീയത്തിനുപരി
മതത്തിന് പരിഗണന കൊടുക്കുന്ന കേരളീയരുടെ ചിന്താഗതി കാരണം നാല് വോട്ട്
കിട്ടണമെങ്കില്‍ ഇത് ചെയ്തേ ഒക്കൂ.
എന്നാല്‍ എല്ലാ സമുദായ ആസ്ഥാനങ്ങളെയും പോലെയല്ല എന്‍.എസ്.എസ് ആസ്ഥാനം.
അവിടെ ഏതെങ്കിലും രാഷ്ട്രീയ നേതാവ് സന്ദര്‍ശനം നടത്തിയാല്‍ അതിന്
കേരളത്തില്‍ വലിയ രാഷ്ട്രീയ പ്രാധാന്യം ലഭിക്കാറുണ്ട്. എതിരാളികള്‍ അതിനെ
വോട്ടുകച്ചവടമെന്നും അരമന കയറി നിരങ്ങിയെന്നൊക്കെ വിളിച്ച്
ആക്ഷേപിക്കാറുമുണ്ട്.
തൊട്ടടുത്ത ദിവസം ആക്ഷേപിച്ചവര്‍ തന്നെ അങ്ങോട്ടേക്ക് ടിക്കറ്റ് തരപ്പെടുത്തുകയും ചെയ്യും.
വേദിയില്‍ സ്ഥാനം കിട്ടിയില്ലെങ്കില്‍ തറ ടിക്കറ്റെടുത്ത് സദസ്സിലിരിക്കാനും ഇവര്‍ മടികാണിക്കാറില്ല.
കേരളത്തിലെ വലിയൊരു വോട്ടുബാങ്കായ നായന്മാരുടെ ആസ്ഥാനമാണിതെന്നത് തന്നെയാണ് കാരണം.
ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ പോയിട്ട് മുഴുവന്‍ നായന്‍മാരുടെ പിന്തുണ
തന്നെ ഇവര്‍ക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യമെങ്കിലും പണ്ടുമുതലേയുള്ള ഒരു
കീഴ്വഴക്കം ഇപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
ഇന്നലെ
ആദര്‍ശ ധീരനായ ശ്രീമാന്‍ സുധീരനും അങ്ങോട്ടേക്ക് പോവുകയുണ്ടായി. സമുദായ
നേതാക്കള്‍ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അതങ്ങ് തെറിച്ച്
പോട്ടെ എന്നൊക്കെ പ്രസ്താവിച്ച വി.ഡി സതീഷന്‍റെയും പ്രതാപന്‍റെയുമൊക്കെ
ഉസ്താദായ സുധീരനാണിതെന്നോര്‍ക്കണം.
ഗ്രൂപ്പ് / സമുദായിക / പ്രാദേശിക
പരിഗണനകളൊക്കെ കാറ്റില്‍ പറത്തി ആദ്യമായി കേരളത്തിലൊരു കെ.പി.സി.സി.
പ്രസിഡന്‍റിനെ കണ്ടപ്പോള്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല, ജനാധിപത്യ
വിശ്വാസികളായ പരശ്ശതം കേരളീയര്‍ വളരെ പ്രതീക്ഷയോടെയാണ് ഈ വരവിനെ സ്വാഗതം
ചെയ്തത്.
അധികാരക്കസേരയും ആദര്‍ശവും ഒത്ത് നോക്കുമ്പോള്‍ സുധീരന്‍റെ
മനസ്സിന് അല്‍പം ചെരിവുണ്ടായെങ്കില്‍ തെറ്റ് പറയുന്നവര്‍ കേരള രാഷ്ട്രീയം
ആഴത്തില്‍ പഠിച്ചില്ലെന്ന് മനസ്സിലാക്കണം.
വിളിച്ചിട്ടല്ല ചെന്നതെന്ന
നായരുടെ പ്രസ്താവനയും തെരഞ്ഞെടുപ്പ് അടുത്തതും എല്ലാം കൂട്ടിവായിച്ചാല്‍
സുധീരന്‍റെ നടപടിയും സ്വാഭാവിക തിണ്ണ നെരങ്ങലായേ കണക്കാക്കിക്കൂടൂ.
പിന്നെയുള്ളത് സുകുമാരന്‍ നായര്‍,
മന്നത്ത് പത്മനാഭന്‍ മുതല്‍ നാരായണപ്പണിക്കര്‍ വരെയുള്ള സമുന്നതരായ
നേതാക്കളിരുന്ന കസേരയിലിരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന് വീണ്ടും
വീണ്ടും തെളിയിക്കുകയാണ് നായര്‍.
ശരീരഭാഷയും മുഖത്തെ ഭാവങ്ങളും
കണ്ടാല്‍ അഭിമാനിയാണെന്ന് തോന്നിക്കുമെങ്കിലും വായ തുറന്നാല്‍ മനസ്സിലാവും
അത് അഹന്തയുടെയും അഹങ്കാരത്തിന്‍റെതുമാണെന്ന്.
എത്ര
എതിര്‍പ്പുള്ളയാളാണെങ്കിലും വീട്ടില്‍ കയറി വന്നാല്‍ മാന്യതയോടെ
സ്വീകരിക്കുന്ന "അഥിതി ദേവോ ഭവ" എന്ന ഭാരതസംസ്ക്കാരം നായര്‍ മറന്ന് പോയതോ,
അതോ അന്ധമായ വ്യക്തി വൈരാഗ്യവും അഹന്തയും കാരണം മറന്ന് കളഞ്ഞതോ.
എസ്.എന്‍.ഡി.പിയുമായി കൈ കോര്‍ത്തുണ്ടാക്കിയ സഖ്യം ദിവസങ്ങള്‍ കൊണ്ട് പടിയടച്ച് പിണ്ഡം വെച്ചതും ഈ അഹങ്കാരം കാരണം തന്നെ.
ഏതായാലും ഒന്നുണ്ട്,
കേരളത്തിലെ എന്‍എസ്എസെന്ന മഹത്തായ പ്രസ്ഥാനത്തെ കൊളം തോണ്ടിയിട്ടേ ഇയാള്‍ അടങ്ങുള്ളൂ.
അതില്ലാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
വെറും 49 ദിവസം കൊണ്ട് ഒരു കേജരിവാളും ഭരണ പരിചയമില്ലാത്ത കുറച്ച് അനുയായികളും വിചാരിച്ചാല്‍ ദില്ലി നന്നാക്കാനാകില്ല,
സമരം ചെയ്യുന്നത് പോലെ എളുപ്പമല്ല ഭരണം
അംബാനിയെപ്പോലോത്ത പണച്ചാക്കിനെ തൊട്ട് കളിക്കുന്നവര്‍ക്കെതിരെ ഭരണ വ്യത്യാസമില്ലാതെ ബി.ജെ.പിയും കോണ്‍ഗ്രസും കൈ കോര്‍ക്കും.
നൂല്‍പാലത്തിലുള്ള ദില്ലി ഭരണം പോയാലും അടുത്ത പാര്‍ലമെന്‍റ്
തെരഞ്ഞെടുപ്പിന് ഏറ്റവും നല്ല ആയുധം കേജരിവാളന്‍ നല്ല പോലെ
പ്രയോഗിക്കുമെന്ന് പ്രത്യാശിക്കാം.

"ഒരു ഷോര്‍ട്ട് ഫിലിമിന്‍റെ ലിങ്കിതാ, കണ്ട് നോക്കൂ"
എന്ന് പറഞ്ഞ് ഒരു സുഹൃത്ത് അയച്ച് തന്ന ലിങ്കാണിത്,
https://www.youtube.com/watch?v=BLgr3hbMirI
തംബ്നൈല്‍ ഇമേജും പേരും കണ്ടപ്പോ മാമുക്കോയയുടെ ഏതോ വളിപ്പ് കോമഡിയാണെന്ന് വിജാരിച്ച് ഒഴിവാക്കിയതായിരുന്നു,
പിന്നെയാണ് യൂടൂബില്‍ സൂപ്പര്‍ ഹിറ്റാണെന്നും പറഞ്ഞ് മറ്റൊരുവന്‍റെ പോസ്റ്റ് കണ്ടത്.
അതോടെ ഒന്ന് കാണാമെന്ന് കരുതി ലിങ്കിനോക്കി.
പതിനെട്ട് മിനിറ്റ് മാത്രം നീളമുള്ള വീഡിയോ,
സാങ്കേതിക വര്‍ക്കുകളും കിടിലന്‍,
തീവ്രവാദത്തിന്‍റെ പേരില്‍ ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ച്
നടത്തുന്ന തിരക്കഥകളെ തുറന്ന് കാണിക്കുകയാണ് "അല്‍മൌയ്തു" എന്ന
ഷോര്‍ട്ട്ഫിലിം.
സമീപ കാലത്ത് കേരളത്തില്‍ പ്രചരിച്ച "ലൌ ജിഹാദ്" എന്ന മാധ്യമ സൃഷ്ടിയെ കണക്കറ്റ് വിമര്‍ശിക്കുന്നു ഈ ചിത്രം,
മലപ്പുറത്തെ ഒരു ഗ്രാമത്തിലുള്ള കള്ള് ഷാപ്പില്‍ കുടിക്കാനെത്തുന്നവരെ
വീര്യംകൂടിയ കള്ള് നല്‍കി മയക്കിക്കിടത്തി തൊപ്പിയിട്ട് കൊടുത്ത് മത
പരിവര്‍ത്തനം നടത്തുന്നതാണ് ചുരുക്കം.
പേര് "കള്ള് ജിഹാദ്".
"ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ,
മുസ്ലിംകള്‍ക്ക് കള്ള് ഹറാമല്ലേ" എന്ന ചോദ്യത്തെ,
"ഏതെങ്കിലും പെണ്ണിനെ പിടിച്ച് കൊണ്ട് പോയി വേശ്യാവൃത്തിക്ക്
പ്രേരിപ്പിച്ച് കല്യാണം കഴിച്ച് മുസ്ലിമാക്കുന്ന "ലൌ ജിഹാദ്" ആശയം
വിശ്വസിച്ചവര്‍ ഇതും വിശ്വസിക്കും" എന്ന് പറഞ്ഞാണ് ചിത്രത്തില്‍
നേരിടുന്നത്.
പ്രമുഖ മാധ്യമങ്ങള്‍ മെനഞ്ഞുണ്ടാക്കുന്ന ഇത്തരം തീവ്രവാദ കഥകളെ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കിത്തരുന്നു ചിത്രം,
ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത, പ്രമുഖ നടന്‍ മാമുക്കോയ ഇതില്‍ അഭിനയിക്കാന്‍ ധൈര്യം കാണിച്ചു എന്നത് തന്നെയാണ്.
ഇന്നലെ, ഈ വീഡിയോ യൂട്യൂബില്‍ വന്ന തൊട്ടടുത്ത ദിവസം തന്നെ മംഗളം
പത്രത്തിന്‍റെ ഒണ്‍ലൈന്‍ എഡിഷനില്‍ വന്ന ഒരു വാര്‍ത്ത ഇതിനോട് ചേര്‍ത്ത്
വായിക്കേണ്ടത് തന്നെയായിരുന്നു,
ആരോരുമില്ലാത്ത കുട്ടികളെ യത്തീംഖാനകളിലേക്ക് കൊണ്ട് വന്ന ശേഷം തീവ്രവാദികള്‍ക്ക് വില്‍ക്കുന്നു എന്നാണ് ലേഖകന്‍റെ കണ്ടെത്തല്‍,
ഇവിടെയും മലപ്പുറമാണ് ഫോക്കസ് ചെയ്യുന്നത്,
വ്യക്തമായ വിവരം ചേര്‍ത്തിട്ടില്ലെന്ന് മാത്രം, (അങ്ങനെയൊന്നില്ലല്ലോ)
മാധ്യമത്തമ്പുരാക്കന്മാര്‍ ഇതുള്‍ക്കൊള്ളുമെന്ന് തന്നെ വിചാരിക്കട്ടെ....,
കുറഞ്ഞ പക്ഷം ഇത്തരം വാര്‍ത്തകള്‍ വായിക്കേണ്ടിവരുന്ന വായനക്കാരെങ്കിലും...

കഴിഞ്ഞ അഞ്ചാറ് മാസത്തോളമായി കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയില്‍
അപാരമായ മനക്കരുത്തോടെയും നിശ്ചയ ധാര്‍ഢ്യത്തോടെയും ഒറ്റയാള്‍ സമരം നടത്തിയ
ജസീറ എന്ന "ആണ്‍കുട്ടി"യെ അഭിമാനത്തോടെ തന്നെയാണ് നോക്കിക്കണ്ടത്.
മാധ്യമശ്രദ്ധയേതുമില്ലാത്ത സയത്തും പിന്നീട് കേരളമൊന്നടങ്കം ശ്രദ്ധിച്ചപ്പോഴും നിങ്ങളുയര്‍ത്തിപ്പിടിച്ച ആശയത്തെ ഏവരും പിന്തുണച്ചു.
ഒരു പെണ്ണൊരുത്തി സെക്രട്ടറിയേറ്റ് നടയിലും പിന്നീട് ജന്ധര്‍മന്ദിറിലും ഒറ്റക്ക് സമരം ചെയ്യുന്നതിനെ പരിഹാസത്തോടെയും,
മക്കളുടെ പഠനം മുടങ്ങുന്നെന്ന് പറഞ്ഞ് മാനുഷിക വാദമുന്നയിച്ച് കപട ആദര്‍ശബോധത്തോടെയും പലരും സമരത്തെ എതിര്‍ക്കുകയുണ്ടായി.
എന്നിട്ടും കേരളം നിങ്ങളോടൊപ്പം നിന്നു...
ഡല്‍ഹിയിലെ കൊടും തണുപ്പില്‍ മക്കളെയും അണച്ചുപിടിച്ച് നിങ്ങളിരിക്കുന്ന
ചിത്രം ഇന്നും ഉള്‍ക്കിടിലത്തോടെയല്ലാതെ ഞങ്ങള്‍ക്ക്
നോക്കിക്കാണാനാകുന്നില്ല,
നിങ്ങളെ സമരപ്പന്തലില്‍ സന്ദര്‍ശിച്ച്
ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ വന്നവരൊക്കെ തിരിച്ച് ഹോട്ടല്‍ മുറികളില്‍
പോയി സസുഖം ഉറങ്ങിയപ്പോഴും ഉയര്‍ത്തിപ്പിടിച്ച ആദര്‍ശത്തിന് വേണ്ടി
താങ്കള്‍ നില കൊണ്ടു.
അവസാനം മുഖ്യമന്ത്രിയുടെ ഉറപ്പ് കിട്ടി വിജയശ്രീലാളിതയായി തിരിച്ച് വന്നപ്പോള്‍ അത് ജനങ്ങളുടെ വിജയമായി ഞങ്ങള്‍ കണ്ടു.
എന്നാല്‍ ചിറ്റില്ലപ്പിള്ളിയെന്നൊരു "ലോക്കല്‍" വ്യവസായിയുടെ
വീട്ടുപടിക്കല്‍ അതും അഞ്ചുലക്ഷം രൂപക്ക് വേണ്ടി കുത്തിയിരുന്നപ്പോള്‍
ഇത്തയെ ഇത്രയും കാലം പിന്തുണച്ചവരുടെ മനസ്സില്‍ അല്‍പം നീരസം ഉണ്ടായോ
എന്നൊരു സംശയം,
മാത്രവുമല്ല ഇത്രയും വലിയൊരു സമരം ജയിച്ചു വന്ന താങ്കള്‍
ഒരു സമ്മാനത്തിന്‍റെ പേരില്‍ സമരം ചെയ്യുന്നെന്നൊക്കെ പറയുമ്പോള്‍....
വേണ്ടില്ലായിരുന്നു ഈ എടുത്തുചാട്ടം....
ന്യായീകരണങ്ങള്‍ പലതുമുണ്ടാകാം,
(സമ്മാനം നല്‍കുമെന്ന് പറഞ്ഞത് പിന്‍വലിപ്പിക്കാനാണെന്ന ന്യായമടക്കം)
ഇത്രയൊക്കെപ്പറയാന്‍ എനിക്ക് അവകാശമില്ലെന്ന പൂര്‍ണ്ണ ബോധ്യത്തോടെ....
കാരണം ജസീറയും കുട്ടികളും ഡല്‍ഹിയിലെ തണുപ്പില്‍ വിറങ്ങലിച്ച് സമരം ചെയ്യുമ്പോള്‍ ഞാന്‍ സുഖസുന്ദരമായി കിടന്നുറങ്ങിയവനാണ്...