Sunday, April 13, 2014

ഒടുക്കത്തെ തിരക്ക്, എന്നാല്‍ ഒന്നും നേടുന്നില്ല

കഴിഞ്ഞയാഴ്ച ഒരുവന്‍ ഒരു ഡോക്യമെന്‍റ് ട്രാന്‍സ്ലേഷന്‍ ചെയ്യാനായി വന്നു,
എപ്പോ കിട്ടുമെന്ന് ചോദിച്ചപ്പോ ഞാന്‍ പറഞ്ഞു:
രണ്ട് ദിവസം വേണ്ടി വരും,
കുറേ നേരം ചൊറിഞ്ഞ് നിന്നപ്പോ ഞാന്‍ പറഞ്ഞു:
ഓക്കെ, ഒരു ദിവസം കൊണ്ട് തരാം, നാളെ രാവിലെ വരൂ,
അല്ല അവന് ഇന്ന് രാത്രി തന്നെ വേണം,
ഞാന്‍ ചോദിച്ചു, ഇന്ന് രാത്രി അത് കിട്ടിയിട്ട് നിങ്ങക്കൊരു കാര്യവുമില്ലല്ലോ, നാളെ രാവിലെ പോരേ,
അല്ല, അവന് ഇന്ന് രാത്രി തന്നെ വേണം,
ഞാന്‍ വേറെവിടെങ്കിലും പോയി നോക്കട്ടെയെന്നും പറഞ്ഞ് അവന്‍ പോയി,

രണ്ട് ദിവസം കഴിഞ്ഞ് അവന്‍ വീണ്ടും വന്നു അതേ ഡോക്യുമെന്‍റും കൊണ്ട്, അപ്പോഴും തലേന്നത്തെപ്പോലെ രാത്രി തന്നെ കിട്ടണമെന്ന് അവന് വാശി, രണ്ട് ദിവസമുള്ളത് ഒരു ദിവസത്തിനുള്ളില്‍ തരാമെന്ന് പറഞ്ഞിട്ടും പോര,
മറ്റെവിടെയെങ്കിലും കൊടുക്കാമെന്ന് പറഞ്ഞ് വീണ്ടും പോയി,

ഇന്നലെയും വന്നു അവന്‍,
ഇങ്ങോട്ട് ചോദിക്കുന്നതിന് മുമ്പെ തന്നെ ഞാന്‍ പഞ്ഞു,
മോനെ, ട്രാന്‍സ്ലേഷനാണെങ്കീ നീ എവിടെയെങ്കിലും കൊണ്ട് പോയി ചെയ്യൂ,
ഇവിടെ ചെയ്യുന്നില്ല,

ഞാനടക്കം പലരുടെയും മനോഭാവം ഇതാണ്,
ഒടുക്കത്തെ തെരക്കാണ് എല്ലാര്‍ക്കും,
എ.ടി.എമ്മില്‍ നാല് പേരുടെ ക്യൂ കാണുമ്പോഴേക്ക് തൊട്ടപ്പുറത്തുള്ള കൌണ്ടറിലേക്ക് പോകും,
അവിടെ എത്താനുള്ള നേരവും അന്നേരം അവിടെയുള്ളവരുടെ ഊഴവും കഴിയുമ്പോഴേക്ക് ഇരട്ടി സമയമെടുത്തിട്ടുണ്ടാവും.

ചെറിയൊരു ട്രാഫിക് ബ്ലോക്കുണ്ടാവുമ്പോഴേക്ക് ഏതെങ്കിലും ഊടുവഴി പിടിച്ച് പോകും,
ലക്ഷ്യസ്ഥാനത്തെത്തുമ്പോഴേക്ക് സമയം ഒരുപാട് കഴിഞ്ഞിട്ടുണ്ടാവും,

തിരക്ക് പലപ്പോഴും വിപരീതഫലമാണുണ്ടാക്കുക.
സഞ്ചരിക്കാം നമുക്ക്,
തിരക്കുകളുടെ ലോകത്ത് നിന്ന് വിവേകത്തിന്‍റെ ലോകത്തേക്ക്...

(കാര്‍ട്ടൂണ്‍ കടപ്പാട്)

Wednesday, April 9, 2014

മധുരമുള്ള വോട്ടോര്‍മകള്‍


രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം വോട്ടിന് മറ്റൊരു വശം കൂടിയുണ്ട്,
വര്‍ഷത്തിലൊരിക്കല്‍ വരുന്ന പെരുന്നാള്‍, ഓണം, ക്രിസ്തുമസ് പോലോത്ത ആഘോഷ ദിവസങ്ങള്‍ പോലെ, ഒരു പക്ഷെ, അവയെക്കാള്‍ മധുരം നല്‍കാറുണ്ട് അഞ്ച് കൊല്ലത്തിലൊരിക്കല്‍ ഒന്നോ രണ്ടോ തവണ വരുന്ന വോട്ട് ദിവസത്തിന്,
ചൂടുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊന്നും ഇടമില്ലാത്തതാണ് കുഞ്ഞുന്നാളിലുള്ള വോട്ടോര്‍മകള്‍ക്ക്.
വീട് പോളിംഗ് ബൂത്തിനടുത്ത് തന്നെയായത് കൊണ്ടും ഉപ്പ അത്യാവശ്യം രാഷ്ട്രീയത്തിലിടപെടുന്നത് കൊണ്ടും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഒരു ആഘോഷത്തിന്‍റെ പ്രതീതിയാവും വീട്ടില്‍.
ആഴ്ചകള്‍ക്ക് മുമ്പെ ആളെ ചേര്‍ക്കാനും വിട്ട് പോയവരെ തെരഞ്ഞ് പിടിക്കാനും മരിച്ചവര്‍, ഗള്‍ഫുകാര്‍ തുടങ്ങിയവരെ അടയാളപ്പെടുത്താനും കല്യാണം കഴിച്ച് പോയ പെണ്ണുങ്ങളുടെയൊക്കെ അഡ്രസ് തേടിപ്പിടിച്ച് വോട്ടുറപ്പിക്കാനുമായി എല്ലാം കൂടി ജഗപൊഗയായിരിക്കും.
തെരഞ്ഞെടുപ്പിന്‍റെ തൊട്ടുതലേന്ന് രാത്രി ഉറക്കം കുറവായിരിക്കും,
ഏതാണ്ട് പെരുന്നാള്‍ രാത്രി പോലെ തന്നെ,
നാളെ ധരിക്കാനുള്ള സ്ഥാനാര്‍ത്ഥിയുടെ ഫോട്ടവും ചിഹ്നവും പതിച്ച തൊപ്പിയും, ബാഡ്ജും എല്ലാം ശരിയാക്കിവെച്ചിട്ടുണ്ടാവും,
വോട്ടുദിവസം ബൂത്തിലിരിക്കാന്‍ വലിയവരെക്കാള്‍ ആവേശമുണ്ടാകും, നാസ്തയും ഉച്ചച്ചോറുമൊക്കെ പാര്‍ട്ടിക്കാരെ വകയായിരിക്കും, അന്നത്തെ സാമ്പാറിനും മീന്‍കറിക്കും പ്രത്യേക ടേസ്റ്റാണ്. അതിനൊക്കെ സജീവസാന്നിദ്ധ്യമായിരിക്കും കുട്ടികള്‍,
പ്രവാസിക്ക് വോട്ടചെയ്യാനവസരം വേണമെന്ന് പറയുന്നത് ഇത് കൊണ്ടൊക്കെത്തന്നെയാണെന്ന് ഞാന്‍ വിചാരിക്കുന്നു,
നിറമുള്ള കുഞ്ഞോര്‍മകള്‍ പൊടിതട്ടിയെടുക്കാന്‍ ഒരു ദിനം, അത്രമാത്രം....
അല്ലാതെ ഭരണചക്രം തിരിച്ച് സായൂജ്യമടയാനൊന്നുമല്ല....