Wednesday, February 5, 2014

കാറ്റടിച്ചാല്‍ മാഞ്ചോട്ടിലേക്കൊടുന്ന കാലം

നല്ല പൊളപ്പന്‍ പഴുത്ത മാങ്ങ (മാമ്പഴം എന്ന് പറഞ്ഞാല്‍ രുചി കുറയും) കണ്ടാല്‍ ഇന്നും നാവില്‍ വെള്ളമൂറും,
മനസ്സ് കാതങ്ങളകലെയുള്ല നാട്ടുമാവിന്‍ചോട്ടിലേക്കോടും,

മാമ്പഴക്കാലമായാല്‍ പിന്നെ ഉല്‍സവമേളമാണ്,
രാവിലെ നേരത്തെയെഴുന്നേറ്റ് ഓടും മാച്ചോട്ടിലേക്ക്,
സുബഹിക്കെഴുന്നേല്‍ക്കാന്‍ പൊതുവേ മടിയായിരുന്നേലും മാമ്പഴക്കാലമായാല്‍ ആവേശം കൂടും
തലേന്ന് രാത്രി നല്ല കാറ്റുണ്ടായിരുന്നെങ്കില്‍ ഓട്ടത്തിന് സ്പീഡ് കൂടും,
ഒളര്‍ മാങ്ങ യായിരുന്നു വീട്ടില്‍ കൂടുതലും,
മാങ്ങ മൂത്ത് പാകമായാല്‍ കയറ്റക്കാരന്‍ കണാരേട്ടനെ വിളിച്ച് കൊണ്ടുവരാനും മാങ്ങ പറിച്ച് ചൊന കളഞ്ഞ് തുടച്ച് പേപ്പറില്‍ ചുരുട്ടി ചാക്കിലാക്കി വെക്കാനും എല്ലാത്തിനും ഞങ്ങള്‍ കുട്ടികള്‍ക്കായിരുന്നു ആവേശം കൂടുതല്‍,
പഴുത്ത് പാകമാകുന്നതിന് മുമ്പ് തന്നെ ഓരോന്നോരോന്നായി എടുത്ത് ഞെക്കിപ്പഴുപ്പിച്ച് തിന്നാന്‍ തുടങ്ങും,
ക്ഷമ വേണ്ടേ ക്ഷമ,

ഹോസ്റ്റലില്‍ പോകാന്‍ തുടങ്ങിയതോടെ പലപ്പോഴും ഈ മാമ്പഴ സൌഭാഗ്യം കിട്ടാതെ പോയിട്ടുണ്ട്,
എന്നാലും എന്‍റെ ലീവിന്‍റെ ഒരാഴ്ച മുമ്പ് ഉമ്മ തന്നെ ആളെ വിളിപ്പിച്ച് മാങ്ങ പറിപ്പിച്ച് വെക്കും,
എനിക്ക് കിട്ടിയില്ലേല്‍ എന്നെക്കാള്‍ ടെന്‍ഷന്‍ ഉമ്മാക്കാ,
ഒരിക്കല്‍ ഞാന്‍ വരുമ്പോഴേക്ക് മാങ്ങ കെട്ട് പോകൂന്ന് കരുതി അപ്പറത്തെ വീട്ടിലെ ഫ്രിഡ്ജില്‍ ഒരാഴ്ചയോളം മാങ്ങ സൂക്ഷിച്ച് വെച്ചിട്ടുണ്ട് ഉമ്മ,
മാങ്ങയെക്കാള്‍ ഉമ്മാന്‍റെ സ്നേഹത്തിനായിരുന്നു അന്ന് മധുരം കൂടുതല്‍......

മറ്റൊരു കിടിലന്‍ സാധനമുണ്ട്, നാട്ടുമാങ്ങ
കാന്താരിമൊളകിനെപ്പോലെയാ,
ആള് ചെറുതാണെങ്കിലും ഉള്ളത് ഒന്നൊന്നരയാ,
സ്ക്കൂളിന് പരിസരത്തെ നാട്ടുമാവുകളെല്ലാം കാണാപാഠമാ,
ബെല്ലടിച്ചാല്‍ പിന്നെ കൂട്ടയോട്ടമായിരിക്കും,
ചിലപ്പോ ബെല്ലടിക്കുന്നതിന് മുമ്പ് തന്നെ മൂത്രമൊഴിക്കാന്‍ പോട്ടേന്ന് മാഷിനോട് കള്ളം പറഞ്ഞും ഓടും,
കുട്ടിക്കാലത്തെ കുസൃതികളെല്ലാം കൂടിച്ചേര്‍ന്ന മധുരമാണ് നാട്ടുമാങ്ങക്ക്......
ഇന്ന് അങ്ങാടീന്ന് വാങ്ങുന്ന മല്‍ഗോവന്‍ മാമ്പഴത്തിന് പോലുമുണ്ടാകില്ല ആ മധുരം...

അത്ര ഇഷ്ടമുള്ളത് കൊണ്ടായിരിക്കണം ആദ്യമായി പ്രവാസത്തിലേക്ക് വരുമ്പോള്‍ കൈയ്യിലുള്ള ഇരുപത്തേഴ് കിലോ ബാഗേജില്‍ ഇരുപതും പഴുത്തമാങ്ങയായിരുന്നു....

No comments:

Post a Comment